ചില തണൽമരങ്ങൾ ഇല്ലായിരുന്നെങ്കിൽ നമ്മളൊക്കെ എന്നേ വാടിപ്പോയേനെ:സഖാവ് നായനാരെ കുറിച്ച് ജോൺ ബ്രിട്ടാസ് എം പി

ഇന്ന് നായനാരുടെ ഓർമ്മദിനമാണ്. അദ്ദേഹവുമായി ബന്ധപ്പെട്ട് ഒരുപാട് സ്മരണകൾ എനിക്കുണ്ട്. എൺപതുകളുടെ അന്ത്യത്തിൽ, അതും ചെറിയ പ്രായത്തിൽ ഡൽഹിയിൽ കാലുകുത്തിയതിന്റെ പിറ്റേന്ന് യാത്ര പോയത് അന്ന് മുഖ്യമന്ത്രിയായിരുന്ന ഇ.കെ.നായനാർക്കൊപ്പമാണ്. അതും ഖലിസ്ഥാൻ ഭീകരതയിൽ ഉരുകിക്കൊണ്ടിരുന്ന പഞ്ചാബിലേയ്ക്ക്. അന്ന് മുതൽ നായനാർ കാലയവനികക്കുള്ളിൽ മറയുന്നതുവരെ അദ്ദേഹവുമായി ഊഷ്മളമായ ബന്ധം നിലനിർത്താൻ കഴിഞ്ഞിരുന്നു. വാൽസല്യത്തോടെയല്ലാതെ അദ്ദേഹം സംസാരിച്ചിട്ടില്ല. ദേശാഭിമാനിയുടെ പത്രാധിപർ എന്ന പദവിയിൽ പലപ്പോഴും അദ്ദേഹം ഇരുന്നിട്ടുള്ളതുകൊണ്ട് അതിന്റെ പ്രത്യേകതകളൊക്കെ പലപ്പോഴും പ്രകടിപ്പിച്ചിട്ടുണ്ട്.

എന്നെ ഇഷ്ടപ്പെടാനുള്ള കാരണം എന്താണെന്ന് ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. അസാധാരണമായ എന്റെ പേരാണ് അദ്ദേഹത്തിന് ആദ്യം പഥ്യമായി തോന്നിയത്. ആദ്യ കൂടിക്കാഴ്ചയിൽത്തന്നെ ആ പേര് പത്തുപന്ത്രണ്ട് തവണയെങ്കിലും പറഞ്ഞ് അദ്ദേഹം സ്വയം ആസ്വദിച്ചു. വീട് കണ്ണൂരാണ് എന്ന് പറഞ്ഞതോടുകൂടി വാൽസല്യം വർദ്ധിച്ചു. ചെറുപ്പത്തിന്റെ പ്രസരിപ്പൊക്കെ നായനാർക്ക് പൊതുവെ ഇഷ്ടമുള്ള കാര്യമാണ്. കൂടെയിരുന്ന് പൊളിറ്റിക്സ് സംസാരിക്കണം. സംസാരം എന്ന് പറഞ്ഞാൽ അദ്ദേഹത്തിന്റെ അപഗ്രഥനങ്ങളും നിഗമനങ്ങളും പ്രവചനങ്ങളും തലകുലുക്കി സ്വീകരിക്കുക എന്നതാണ്.

കേരളത്തിൽനിന്ന് ഡൽഹിയിൽ എത്തിയാൽ ആദ്യം മൂപ്പർ വിളിക്കുക ഡൽഹി ബ്യൂറോയിലേക്ക് ആയിരിക്കും. അന്നൊക്കെ ബ്യൂറോയിൽ ഉണ്ടുറങ്ങിക്കിടന്നിരുന്ന എന്റെ ഉത്തരവാദിത്വമാണ് നായനാരുടെ ഫോൺ അറ്റൻഡ് ചെയ്യുക എന്നത്. മൊബൈൽ ഫോൺ ഇല്ലെന്ന് മാത്രമല്ല ലാൻഡ് ഫോണുകൾ തന്നെ വളരെ വിരളമായ കാലഘട്ടമായിരുന്നല്ലോ അത്. എയർപോർട്ടിൽ വിമാനം ഇറങ്ങി കേരളഹൗസ് എത്തുമ്പോൾ പലപ്പോഴും രാത്രി ആയിരിക്കും. സമയമൊന്നും മൂപ്പർക്ക് പ്രശ്നമല്ല. ഫോണെടുക്കാൻ വൈകിയാൽ അസ്വസ്ഥനാകും. ഒരു റിംഗ് പൂർണമായാലും എടുക്കുന്നതുവരെ വിളിച്ചുകൊണ്ടിരിക്കും. ഫോൺ എടുത്താൽ ഉടൻ “നീ ഏടേയാടോ” എന്നായിരിക്കും ചോദിക്കുന്നത്. ‘അപ്പുറത്ത് ഉണ്ടായിരുന്നു’, ‘പുറത്ത് ഭക്ഷണം കഴിക്കാൻ പോയിരുന്നു’ എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. പിന്നെ സ്വതസിദ്ധമായ ചില പ്രയോഗങ്ങൾ കേൾക്കണം. “അനക്ക് അറിയാം നീ തപ്പാൻ പോയതാണെന്ന്” ഇങ്ങനെ പലതും നായനാർ പറയും. ഇത് അംഗീകരിച്ചു കൊടുക്കലാണ് രക്ഷപ്പെടാനുള്ള ഏറ്റവും നല്ല മാർഗ്ഗം. അപ്പോൾ പിന്നെ “ഹ…. ഹ….അങ്ങനെ വരട്ടെ” എന്ന് ചിരിച്ച് കൊണ്ട് പറഞ്ഞ് കാര്യങ്ങളിലേയ്ക്ക് കടക്കും. കൂടുതൽ കാര്യങ്ങൾ ഒന്നും ഇല്ല. ആ നിമിഷത്തെ നാഷണൽ പൊളിറ്റിക്സ് എന്താണെന്ന് അറിയണം. അന്നത്തെ ദേശീയരാഷ്ട്രീയത്തിലെ ആ ദിവസത്തെ പ്രധാനപ്പെട്ട സംഭവവികാസങ്ങളൊക്കെ പറയുമ്പോൾ മൂപ്പരുടെ വക ചില കൂട്ടിച്ചേർക്കലുകളും വരും. അതിൽ പിശകുണ്ടെന്നെങ്ങാനും പറഞ്ഞു പോയാൽ ഇഷ്ടപ്പെടില്ല. “അനക്ക് പൊളിറ്റിക്സ് അറിയോ ടോ” പിന്നെ മൂപ്പർ പറയുന്നതൊക്കെ തലകുലുക്കി കേൾക്കലാണ് ഉത്തമം. പിറ്റേന്ന് പത്രക്കാരെ കാണുന്ന കാര്യം ഉൾപ്പെടെ പറഞ്ഞു സംസാരം അവസാനിപ്പിക്കും.

നായനാരുടെ പത്രസമ്മേളനങ്ങളുടെ സ്വഭാവം പ്രസിദ്ധമാണ്. ബുദ്ധിമുട്ടുള്ള ചോദ്യങ്ങളൊക്കെ തമാശ കൊണ്ട് തടുക്കും. അതിരുകടക്കുന്നു എന്ന് തോന്നിയാൽ പത്രക്കാരെ ഇരുത്താൻ നായനാർ കഴിഞ്ഞിട്ടേ വേറെ നേതാക്കളുള്ളൂ. “അന്റെ കടലാസ് ഏതാ ടോ” എന്ന് ചോദിക്കുമ്പോൾ ചില ചോദ്യങ്ങൾ അപ്പോഴേ ആവിയാകും. പത്രത്തിന്റെ പേര് പറഞ്ഞു കഴിഞ്ഞാൽ” ഹ.. അങ്ങനെ വരട്ടെ. നീ അത് ചോദിച്ചില്ലെങ്കിലല്ലേ അത്ഭുതം” എന്നാവും പ്രതികരണം. കൂട്ടച്ചിരി ഉയരുന്നതിനിടയിൽ പലപ്പോഴും ചോദ്യം ചോദിച്ച പത്രക്കാരനിൽ “വേണ്ടായിരുന്നു” എന്ന വികാരം ആയിരിക്കും ജനിക്കുക. ഡൽഹിയിലും ഉത്തരേന്ത്യയിലുമൊക്കെ നടത്തുന്ന പത്രസമ്മേളനങ്ങളിൽ മറ്റൊരു നമ്പർ കൂടി നായനാർ എടുത്തു ഉപയോഗിക്കും. ചോദിക്കുന്നവന്റെ പത്രത്തിന്റെ സർക്കുലേഷൻ പുള്ളിക്ക് അറിയണം. അക്കാലത്ത് രണ്ടോമൂന്നോ ഇംഗ്ലീഷ് പത്രങ്ങളും ഒന്നോ രണ്ടോ ഹിന്ദി പത്രങ്ങളും കഴിഞ്ഞാൽ ഉത്തരേന്ത്യയിലെ മറ്റു പത്രങ്ങളൊന്നും കാര്യമായ സർക്കുലേഷൻ ഉണ്ടായിരുന്നില്ല. അവിടെയാണ് നായനാരുടെ പിടിവള്ളി. “I am Chief Editor, Deshabhimani. Daily two lakkhs. Not weekly. You know that” – ഇത് കേൾക്കാൻ ഉത്തരേന്ത്യയിലെ പത്രക്കാർ എന്നും വിധിക്കപ്പെടിരുന്നു.

രാഷ്ട്രീയനേതാക്കളുടെ മരണത്തെ പലപ്പോഴും നമ്മൾ യാന്ത്രികമായിട്ടാണ് കാണുന്നത്. സ്റ്റീരിയോ ടൈപ്പ് വാക്കുകളും വാചകങ്ങളും നമ്മൾ കരുതി വയ്ക്കും. നമ്മളനുഭവിക്കാത്ത ജീവിതങ്ങൾ പലപ്പോഴും നമുക്ക് കെട്ടുകഥകളാണ്. നായനാർ അത്തരം ഒരു സ്വാധീനം അല്ല എന്നിൽ ചെല്ലുത്തിയിരുന്നത്. അദ്ദേഹത്തെപ്പോലെ തലയെടുപ്പുള്ള ഒരു രാഷ്ട്രീയ നേതാവ് എന്നെപ്പോലുള്ള പയ്യനെ ഗൗനിക്കേണ്ട കാര്യമേ ഉണ്ടായിരുന്നില്ല. തൊട്ടടുത്ത കസേരയിൽ ഇരുന്ന് സമശീർഷരെ പോലെ ആശയം വിനിമയം നടത്തേണ്ട കാര്യവും അദ്ദേഹത്തിനുണ്ടായിരുന്നില്ല. പല വൈതരണികളെയും അഭിമുഖീകരിക്കാനും മുന്നോട്ടു കുതിക്കാനുമുള്ള അനിർവചനീയമായ ഊർജ്ജസ്രോതസ്സുകളായിരുന്നു ഇത്തരം പരിഗണനകൾ. ചില തണൽമരങ്ങൾ ഇല്ലായിരുന്നെങ്കിൽ നമ്മളൊക്കെ എന്നേ വാടിപ്പോയേനെ.


ലക്ഷദ്വീപ് പ്രശ്നം കേവലം ബിജെപിയും പ്രതിപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടൽ അല്ല. ഭരണഘടനയുടെ അന്തസ്സത്ത ഉയർത്തിപ്പിടിക്കേണ്ട വിഷയമാണ്

ലക്ഷദ്വീപ് പ്രശ്നം കേവലം ബിജെപിയും പ്രതിപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടൽ അല്ല. ഭരണഘടനയുടെ അന്തസ്സത്ത ഉയർത്തിപ്പിടിക്കേണ്ട വിഷയമാണ് ;ജോൺ ബ്രിട്ടാസ് എം പി.
ലക്ഷദ്വീപ് പ്രശ്നം കേവലം ബിജെപിയും പ്രതിപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടൽ അല്ല. ഭരണഘടനയുടെ അന്തസ്സത്ത ഉയർത്തിപ്പിടിക്കേണ്ട വിഷയമാണ് എന്ന് ജോൺ ജോൺ ബ്രിട്ടാസ് എം പി.ലക്ഷദ്വീപിന്റെ സാമ്പത്തികവും സാംസ്കാരികവുമായ തനിമ തകർക്കുന്ന നിലപാടുകളാണ് അഡ്മിനിസ്ട്രേറ്ററുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ഇതാണ് പ്രതിഷേധത്തിന്റെ യഥാർത്ഥ അടിത്തറ എന്നും ജോൺ ബ്രിട്ടാസ്.

1956-ലെ ഏഴാം ഭരണഘടന ഭേദഗതി പ്രകാരമാണ് കേന്ദ്രഭരണപ്രദേശങ്ങൾ നിലവിൽ വന്നത്. ഒരു പ്രദേശത്തിന്റെ സാമ്പത്തികവും സാംസ്കാരികവും ഭൂമിശാസ്ത്രപരവുമായ തനിമയും വ്യത്യസ്തതയും നിലനിർത്താനും പരിപാലിക്കാനും ലക്ഷ്യം വെച്ചുകൊണ്ടാണ് കേന്ദ്രഭരണപ്രദേശം നമ്മുടെ ഭരണഘടന വിഭാവനം ചെയ്തത്. ഇന്ന് ലക്ഷദ്വീപിന്റെ സാമ്പത്തികവും സാംസ്കാരികവുമായ തനിമ തകർക്കുന്ന നിലപാടുകളാണ് അഡ്മിനിസ്ട്രേറ്ററുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.

ലക്ഷദ്വീപുകാരുടെ പ്രധാന ഭക്ഷണമാണ് ബീഫ്.സ്കൂളുകളിലടക്കം ഉച്ചക്ക് ബീഫുണ്ടായിരുന്നു.ഗോവധ നിരോധനം കൊണ്ട് വന്നു.സ്കൂളിലെ ഉച്ചഭക്ഷണ മെനുവിൽ നിന്ന് ബീഫ് ഒഴിവാക്കി.ഡയറി ഫാമുകൾ അടച്ചു പൂട്ടാൻ ഉത്തരവായി.തീരദേശ സംരക്ഷണ നിയമത്തിൻറെ മറവിൽ മൽസ്യ ജീവനക്കാരുടെ ഷെഡുകൾ എല്ലാം പൊളിച്ചുമാറ്റി.അതായത് ലക്ഷദ്വീപുകാരുടെ ഭക്ഷണ സ്വാതന്ത്യത്തിൽ വരെ ഭരണകൂട കൈകടത്തൽ നടത്തി.

ഇന്ത്യയിൽ തന്നെ ഏറ്റവും കുറവ് ക്രൈം റേറ്റുള്ള നാടാണ് ലക്ഷദ്വീപ്.ഒരൊറ്റ കുറ്റവാളി പോലുമില്ലാത്ത, ജയിലുകളും പോലീസ് സ്റ്റേഷനും എല്ലാം ഒഴിഞ്ഞുകിടക്കുന്ന മാതൃകാ പ്രദേശമായ ലക്ഷദ്വീപിൽ അനാവശ്യമായി ഗുണ്ടാ ആക്ട് നടപ്പിലാക്കി.അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കി സമാധാനത്തോടെ കഴിയുന്ന ഒരു നാടിനെ എങ്ങനെ രക്ത കലുഷിതമാക്കാമെന്ന് കാണിച്ചു തരികയാണ് ലക്ഷദ്വീപിലൂടെ.

ഇന്ന് ലക്ഷദ്വീപ് ആണെങ്കിൽ നാളെ ഇത് മറ്റിടങ്ങളിലേക്ക് വ്യാപിക്കാം. അനുവദിക്കരുത്
ശബ്ദിക്കുക..


എല്ലാ തൂണുകളും സചേതനമായി പ്രവർത്തിക്കുമ്പോഴാണ് ജനാധിപത്യത്തിന് സൗരഭ്യമുണ്ടാകുക:ജോൺ ബ്രിട്ടാസ് എം പി.

“കോടതികളിൽ നിന്ന് നല്ല വാർത്തകൾക്കായി നമ്മൾ കുറേക്കാലമായി കാതോർത്തിരിക്കുകയാണ് .ജനാധിപത്യം അപകടത്തിലെന്ന് പലരെക്കൊണ്ടും പറയിപ്പിക്കുന്നതിനുള്ള ഒരു കാരണം ഈ കാത്തിരിപ്പാണ്”കഴിഞ്ഞദിവസം വാക്സിൻ നയവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നടത്തിയ നിരീക്ഷണങ്ങളെ പറ്റി ജോൺ ബ്രിട്ടാസ് എം പി.എല്ലാ തൂണുകളും സചേതനമായി പ്രവർത്തിക്കുമ്പോഴാണ് ജനാധിപത്യത്തിന് സൗരഭ്യമുണ്ടാകുക എന്നും ജോൺ ബ്രിട്ടാസ് എം പി.
കോടതികളിൽ നിന്ന് നല്ല വാർത്തകൾക്കായി നമ്മൾ കുറേക്കാലമായി കാതോർത്തിരിക്കുകയാണ് .ജനാധിപത്യം അപകടത്തിലെന്ന് പലരെക്കൊണ്ടും പറയിപ്പിക്കുന്നതിനുള്ള ഒരു കാരണം ഈ കാത്തിരിപ്പാണ്.കഴിഞ്ഞദിവസം വാക്സിൻ നയവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ നടന്ന വാദപ്രതിവാദങ്ങൾ ആണ് ഈ കുറിപ്പിന് നിദാനം .സുപ്രീം കോടതി നടത്തിയ പ്രസക്തമായ പല നിരീക്ഷണങ്ങളും ഉണ്ട്.ലോകാരോഗ്യസംഘടനയുടെ ചുവടുപിടിച്ച് 1978ൽ ഇന്ത്യ അംഗീകരിച്ച സാർവത്രികവും സൗജന്യവുമായ പ്രതിരോധകുത്തിവെയ്പ് നയം എന്തുകൊണ്ട് ഇന്ന് നമ്മുടെ ഭരണാധികാരികൾക്ക് പഥ്യം ആകുന്നില്ല എന്ന ചോദ്യത്തിൽ എല്ലാം അടങ്ങിയിരിക്കുന്നു.തെറ്റുകൾ അംഗീകരിക്കുന്നത് ദൗർബല്യങ്മല്ല ശക്തിയാണ് എന്ന് സർക്കാരിനെ ഓർമ്മപ്പെടുത്താനും സുപ്രീംകോടതി തയ്യാറായി.ചോദ്യങ്ങൾ ശരവർഷങ്ങളായാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്തക്ക് അനുഭവപെട്ടതെന്ന് കോടതി നടപടികൾ വീക്ഷിച്ചാൽ മനസിലാകും.

ജസ്റ്റിസ് ചന്ദ്രചൂഢ് ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ ഇവയാണ്
“ഉണരാനാണ് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നത്. ഉണര്‍ന്ന് രാജ്യത്ത് എന്താണ് നടക്കുന്നത് എന്നു കാണൂ.
ഭരണഘടനയിൽ ആര്‍ടിക്കിള്‍ ഒന്ന് പറയുന്നത് ഇന്ത്യ സംസ്ഥാനങ്ങളുടെ യൂണിയനാണ് എന്നാണ്. ഭരണഘടന അതു പറയുമ്പോഴാണ് നമ്മള്‍ ഫെഡറല്‍ ഭരണസംവിധാനത്തെ പിന്തുടരുന്നത്. ഇന്ത്യാ ഗവണ്‍മെന്റ് വാക്‌സിനുകള്‍ ശേഖരിച്ച്‌ വിതരണം ചെയ്യണം. സംസ്ഥാനങ്ങളെ ആപത്ഘട്ടത്തില്‍ സഹായിക്കാതെ ഉപേക്ഷിക്കരുത്.വാക്‌സിനുകള്‍ക്ക് സംസ്ഥാനങ്ങള്‍ എന്തിന് ഉയര്‍ന്ന വില നല്‍കണം.
നിങ്ങള്‍ ഡിജിറ്റല്‍ ഇന്ത്യയെ കുറിച്ച്‌ സംസാരിക്കുന്നു. എന്നാല്‍ യാഥാര്‍ത്ഥ്യങ്ങളെ കുറിച്ച്‌ ബോധവാന്മാരല്ല.
നിങ്ങള്‍ക്ക് കോവിഡ് രജിസ്‌ട്രേഷന്‍ ആകാം. എന്നാല്‍ ഡിജിറ്റല്‍ ഡിവൈഡിനെ കുറിച്ച്‌ നിങ്ങള്‍ എങ്ങനെ ഉത്തരം പറയും?ഒരു സംസ്ഥാനത്തു നിന്ന് മറ്റൊരിടത്തേക്ക് പോകുന്ന കുടിയേറ്റ തൊഴിലാളികളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് നിങ്ങള്‍ എന്ത് ഉത്തരം നല്‍കും?വിദൂര ഗ്രാമങ്ങളിലുള്ള ആളുകള്‍ക്ക് കോവിഡ് വാക്‌സിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുക സാധ്യമാണോ?
മൃതദേഹങ്ങള്‍ പുഴയില്‍ തള്ളുന്ന ദൃശ്യങ്ങള്‍ ഒരു മാധ്യമം പ്രസിദ്ധീകരിച്ചിരുന്നു.അത് കാണിച്ചതിന് വാര്‍ത്താ ചാനലുകള്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തിട്ടുണ്ടോ ?”
എല്ലാ തൂണുകളും സചേതനമായി പ്രവർത്തിക്കുമ്പോഴാണ് ജനാധിപത്യത്തിന് സൗരഭ്യമുണ്ടാകുക.


പച്ചമണ്ണിൽ ചവിട്ടി നിൽക്കുന്ന സുഖം മറ്റൊരിടവും നൽകിയിട്ടില്ല

ദി ടു പോപ്സ് എന്ന വിഖ്യാതമായൊരു ഇംഗ്ലീഷ് ചലച്ചിത്രമുണ്ട് .ഡോക്യുഫിക്ഷൻ ഗണത്തിൽപ്പെടുത്താവുന്ന ഒരു സിനിമ. ഇപ്പോഴത്തെ മാർപാപ്പ ഫ്രാൻസിസും പഴയ മാർപാപ്പ ബെനഡിക്ട് പതിനാറാമനും തമ്മിലുള്ള ബന്ധത്തിലെ ഇഴകൾ ചേർത്തു കൊണ്ടുള്ള ഒരു സിനിമയാണിത്.മാർപാപ്പ ആകുന്നതിനു മുൻപ് ഫ്രാൻസിസ്, കർദിനാൾ ഹോസെ മരിയോ ബെർഗോളിയോ ആയിരുന്നു .തന്റെ കർദിനാൾ പദവിയിൽ നിന്നും രാജി വെക്കാനുള്ള ആഗ്രഹവുമായി വത്തിക്കാനിൽ ചെന്ന് അന്നത്തെ മാർപാപ്പ ബെനഡിക്റ്റ് പതിനാറാമനുമായി കൂടിക്കാഴ്ച നടത്തുന്നതാണ് ഈ സിനിമയുടെ ക്ലൈമാക്സ്.കത്തോലിക്കാസഭയിൽ ദൈവത്തിന് നിരക്കാത്ത ഒരുപാട് കാര്യങ്ങൾ നടക്കുന്നുണ്ടെന്ന് ബെർഗോളിയോ പറയുമ്പോൾ ബെനഡിക്റ്റ് പതിനാറാമൻ ഒഴിവുകഴിവ് പറയുന്നു-ഇതിന് പ്രത്യേകിച്ച് ഒരാളെയും കുറ്റപ്പെടുത്താൻ കഴിയില്ലല്ലോ?എന്നാൽ ബെർഗോളിയുടെ പ്രതികരണം ആണ് ഏറെ ശ്രദ്ധേയമായത്; “പ്രത്യേകിച്ച് ഒരാളും കുറ്റക്കാരൻ അല്ലെങ്കിൽ നമ്മൾ എല്ലാവരും കുറ്റക്കാരാണ്”!
പ്രകൃതി നാശത്തിന് നമ്മളെല്ലാവരും കുറ്റക്കാർ ആണ്. ആരെയെങ്കിലും പ്രത്യേകിച്ച് പഴി പറയുന്നതിൽ അർത്ഥമില്ല.
നമ്മൾ എസി ഓൺ ചെയ്യുമ്പോഴും വണ്ടി സ്റ്റാർട്ട് ആക്കുമ്പോഴും പ്രകൃതിക്ക് ഹാനികരമാണ്.എന്നാൽ ആധുനികലോകത്ത് ഒഴിവാക്കാൻ കഴിയാത്തതാണ് ഇതെല്ലാം.ഈ പാപകൃത്യങ്ങൾക്ക് എങ്ങനെ നമ്മൾ പ്രായശ്ചിത്തം ചെയ്യുന്നു എന്നുള്ളതാണ് പ്രസക്തമായ കാര്യം.എന്താണ് ആഗ്രഹം എന്ന് ചോദിച്ചാൽ ഞാൻ കണ്ണുംപൂട്ടി പറയുന്ന കാര്യം,ഭാവിയിൽ എങ്കിലും നള്ളൊരു കൃഷിക്കാരൻ ആകണം.കൃഷിക്കാരന്റെ മകനായിട്ടാണ് ഞാൻ ജനിച്ചത്. എനിക്ക് ഏറ്റവും സന്തോഷം പകരുന്നത് പച്ച മണ്ണിൽ ചവിട്ടി നിൽക്കുമ്പോഴാണ്.നാട്ടിൽ പോയാൽ പറമ്പിലൂടെ നടക്കും.വാഴത്തോട്ടത്തിലെ പച്ചപ്പുല്ല് നൽകുന്ന സുഖം ഒരു പഞ്ചനക്ഷത്രലോബിയും നൽകിയിട്ടില്ല.

തോട്ടിലൊക്കെ നീന്തിത്തുടിച്ചിരുന്ന കാലം ഇപ്പോഴും അയവിറക്കുമ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത അനുഭൂതിയാണ്.പച്ചപ്പ് കാണുമ്പോൾ ശരാശരി മലയാളിക്ക് ഉണ്ടാകുന്ന വികാരം .നാട് ‘നന്നായപ്പോൾ’ നമ്മുടെ കൊച്ച് വെള്ളച്ചാട്ടങ്ങളും അരുവിയും തോടുകളുമൊക്കെ ഓർമ്മകളായി. കുട്ടികളായിരുന്നപ്പോൾ വാഴത്തട കെട്ടി ഉണ്ടാക്കിയ ചങ്ങാടത്തിൽ നല്ല ഒഴുക്കുള്ള തോട്ടിലൂടെ തെന്നി നീങ്ങിയ കാലമൊന്നും ഇനി തിരിച്ചുവരില്ല.

ചിലത് തിരഞ്ഞപ്പോൾ വീടിനു തൊട്ടടുത്തുള്ള ചെറിയ വെള്ളച്ചാട്ടത്തിനു മുൻപിൽ നിന്നെടുത്ത വളരെ പഴയ ചിത്രം കണ്ണിൽപ്പെട്ടു.ഇന്നാ വെള്ളച്ചാട്ടം മഴക്കാലത്ത് മാത്രമുള്ള പ്രതിഭാസമായി ചുരുങ്ങി .


ചാച്ചനെ കുറിച്ചുള്ള ഓർമപൊട്ടുകൾ മനസ്സിൽ മായാതെ കിടക്കുന്നു: തന്റെ ചെറുപ്രായത്തിൽ നഷ്ടപ്പെട്ടുപോയ അച്ഛനെ കുറിച്ച് ജോൺ ബ്രിട്ടാസ് എം പി

ചാച്ചനെ കുറിച്ചുള്ള ഓർമപൊട്ടുകൾ മനസ്സിൽ മായാതെ കിടക്കുന്നു:ഓർമവെച്ചു തുടങ്ങിയ നാളുകളിൽ…. തന്റെ ചെറുപ്രായത്തിൽ, നഷ്ടപ്പെട്ടുപോയ അച്ഛനെ കുറിച്ച് ജോൺ ബ്രിട്ടാസ് എം പി എഴുതുന്നു.
ഓർമ്മവെച്ച് തുടങ്ങിയ നാളുകളിലാണ് എനിക്കെന്റെ പിതാവിനെ നഷ്ടപ്പെട്ടത്. ചാച്ചൻ എന്നായിരുന്നു ഞങ്ങൾ വിളിച്ചിരുന്നത്. രണ്ടിലോ മൂന്നിലോ പഠിക്കുന്ന സമയം. മരണത്തിന്റെ അനശ്വര ചാരുതയെക്കുറിച്ചൊന്നും ചിന്തിക്കാനുള്ള സാഹിത്യസംസർഗം അന്നില്ല. പക്ഷേ, ബുദ്ധിയുറയ്ക്കാത്ത ആ പ്രായത്തിൽ വല്ലാത്തൊരു ധൈര്യം അന്നെന്നിക്കുണ്ടായിരുന്നു. മരണത്തിന്റെയും അനന്തര രംഗങ്ങളുടെയും ഓർമ്മപ്പൊട്ടുകൾ മനസ്സിൽ ഇന്നും മായാതെ കിടക്കുന്നു. 
ആലിലക്കുഴി പൈലി (പാപ്പച്ചൻ)-അച്ഛന്റെ പഴയകാല ചിത്രം

സൈറൻ വിളിച്ചെത്തിയ ആംബുലൻസിലായിരുന്നു ചാച്ചന്റെ മൃതദേഹം വീട്ടിലെത്തിച്ചത്. വൈദ്യുതി പോലും ഇല്ലാത്ത ഒരു കുഗ്രാമത്തിൽ ആദ്യമായിട്ടായിരിക്കും ഒരു ആംബുലൻസ് കടന്നു വരുന്നത്. അതിന്റെ കൗതുകത്തിലായിരുന്നു ഞാനും എന്റെ കൂടെയുള്ള പിള്ളേരും. സ്കൂളിലെ രക്ഷാകർത്തസമിതിയുടെ ചെയർമാൻ ആയതുകൊണ്ട് പള്ളിക്കൂടത്തിന് അവധിയായിരുന്നു. കൂടെ പഠിക്കുന്ന പിള്ളേർ അതുകൊണ്ട് തന്നെ എന്നോടൊപ്പം ചേർന്നു. ചാച്ചന്റെ നിശ്ചലമായ ശരീരത്തിനുമേൽ ഒന്നു രണ്ട് തവണ കണ്ണ് പായിച്ചിട്ടുണ്ടാകാം. പക്ഷേ, ആ മരണം സൃഷ്ടിച്ച ശൂന്യതയുടെ അഗാധഗർത്തത്തെക്കുറിച്ച് ചിന്തിക്കാനുള്ള വിവരമോ ബുദ്ധിയോ എനിക്കന്നുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ കൂട്ടുകാർക്കൊപ്പം എന്റെ ശ്രദ്ധ മുഴുവൻ ആംബുലൻസിലായിരുന്നു.  വണ്ടിയുടെ ചുവന്ന ലൈറ്റും മറ്റ് സജ്ജീകരണങ്ങളൊക്കെ ഞങ്ങളെ വല്ലാതെ ആകർഷിച്ചു. അലാറം മുഴക്കുകയെന്നത് അന്ന് ഞങ്ങൾക്ക് ചെറിയൊരു കാര്യമായിരുന്നില്ല. കൂടാതെ മിന്നി കറങ്ങുന്ന ചുവന്ന വിളക്കും. അമ്മയും സഹോദരങ്ങളും വാവിട്ടു കരഞ്ഞു. അകാലത്തിലുള്ള ചാച്ചന്റെ വേർപാട് സൃഷ്ടിക്കുന്ന ദുരന്തത്തെക്കുറിച്ച് അവർക്കൊക്കെ ബോദ്ധ്യമുണ്ടായിരിക്കണം. ഞാനും പിച്ചവെയ്ക്കുന്ന എന്റെ അനിയനും മാത്രം ആ അലമുറകളെ നിസ്സംഗമായി നോക്കി കണ്ടു. ഒരിറ്റു കണ്ണീർ പോലും ഞാൻ പൊഴിച്ചില്ല. ചാച്ചന്റെ മരണം പള്ളിക്കൂടത്തിന് നൽക്കിയ അവധിയിൽ ഞാൻ അഭിമാനിക്കുകയും ചെയ്തു. പിറ്റേന്ന് സ്കൂളിൽ വരുന്നുണ്ടോ എന്ന് കൂട്ടുകാർ ചോദിച്ചപ്പോൾ അതേക്കുറിച്ച് എനിക്ക്  അറിയപ്പോലുമുണ്ടായിരുന്നില്ല. അടുത്തൊരു കുടുംബാംഗത്തോട് ഞാൻ അത് ചോദിച്ചപ്പോൾ അവരെന്നെ ക്രുദ്ധമായി നോക്കി. പോയി ചാച്ചന്റെ അരികിൽ ഇരിക്ക് എന്നു പറഞ്ഞു ഓടിച്ചു. എന്നാൽ അവിടുത്തെ നിലവിളിയിലും ഏങ്ങലടിയിലും എന്റെ മനസ്സ് പതിഞ്ഞില്ല. തിരിക്കെ പോകാൻ സ്റ്റാർട്ടായ ആംബുലൻസിന്റെ പിന്നാലെ ഓടാൻ കൂട്ടുകാർക്കൊപ്പം ഞാനും ഇറങ്ങിയോടി. വലിയൊരു ജനാവലിയുടെ സാന്നിദ്ധ്യത്തിലാണ് ചാച്ചന്റെ മരണാനന്തര കർമ്മങ്ങൾ നടന്നത്. പള്ളിമണികളുടെ അലർച്ചയും ഇമ്പമാർന്ന ഒപ്പീസും കുത്തനെയുള്ള സെമിത്തേരി പാതയും മൃതദേഹത്തിനുമേലുള്ള ചമയങ്ങളുമൊക്കെയായിരുന്നു എന്നെ ആകർഷിച്ചത്. ആരുടേയോ നിർബന്ധം മൂലമായിരിക്കണം ഞാനും മണ്ണിലേക്കെടുക്കുന്നതിന് മുമ്പ് ചാച്ചന്റെ മുഖത്ത് ചുംബിച്ചു. പിന്നീട് ഏതോ അടുത്ത ബന്ധു എന്റെ കൈപിടിച്ച് സെമിത്തേരിയിൽ നിന്ന് കുത്തനെയുള്ള പാതയിലൂടെ തിരികെ വീട്ടിലേക്ക് നടത്തിച്ചു. എന്റെയും കുടുംബത്തിന്റെയും ജീവിതത്തിലെ വലിയൊരു വഴിത്തിരിവാണ് കൈയ്യാലകൾ ഇറങ്ങിയുള്ള കുത്തനെയുള്ള നടത്തം എന്ന് തിരിച്ചറിയാനുള്ള ബുദ്ധി എനിക്കുണ്ടായിരുന്നില്ല.
ശാസ്ത്രം വികസിച്ചപ്പോൾ മരണത്തിന് നേർരേഖയാണ് കൽപ്പിക്കപ്പെട്ടത്. ജീവന്റെ തുടിപ്പ് അസ്തമിക്കുമ്പോഴാണല്ലോ ഇ സി ജിയിൽ നേർവര കാണുന്നത്! പറക്കമുറ്റാത്ത ഏഴ് കുഞ്ഞുങ്ങളെ നെഞ്ചോട് ചേർത്ത് പിടിച്ച് ശൂന്യതയുടെ മഹാസമുദ്രത്തിലേക്ക് കണ്ണുംനട്ടിരിക്കുന്ന ഒരു സാധുസ്ത്രീയ്ക്ക് സ്വന്തം തുണയുടെ മരണം കുരുക്കഴിക്കാനാകാത്ത കടുംകെട്ടുകളാണ് സമ്മാനിക്കുന്നത്.
ഹ്രസ്വചിത്ര-അനിമേഷൻ സംവിധായകനായ ചെറുമകൻ അരുൺ പോളിനൊപ്പം അമ്മ അന്നമ്മ
എന്റെ ചാച്ചൻ എന്നോട് മധുരമായി പ്രതികാരം വീട്ടി. ബുദ്ധിയുടേയും ചിന്തയുടേയും നേർത്ത പാളികൾ രൂപം കൊണ്ട് തുടങ്ങിയപ്പോൾ മുതൽ മൂപ്പർ പ്രത്യക്ഷപ്പെട്ടു തുടങ്ങി. രാത്രിയുടെ അന്ത്യയാമങ്ങളിൽ ടെർലിൻ ഷർട്ടിന്റെ വിയർപ്പും സിഗരറ്റിന്റെ മണവും എന്റെ മൂക്കിലേക്ക് ഇരച്ചു കയറി. കട്ടിഫ്രെയിമുള്ള കണ്ണടയാണ് ആദ്യം തെളിഞ്ഞുവരുന്നത്. ജീവിച്ചിരിക്കുമ്പോൾ വളരെ അപൂർവ്വമായി കണ്ടിരുന്ന പുഞ്ചിരി നിറഞ്ഞ ചിരിയായിട്ടാണ് സ്വപ്നത്തിൽ പരിണമിച്ചത്. തൃശ്ശൂർ ബോർഡിങിൽ ചേർന്ന സമയത്താണ് ചാച്ചന്റെ വരവിന് തുടർച്ചയുണ്ടായത്. വീട്ടിൽ നിന്ന് മാറി നിൽക്കുന്നതിന്റെ വിരഹവും കടുത്ത അച്ചടക്കത്തിന്റെ വീർപ്പുമുട്ടലുമൊക്കെയാകാം അദ്ദേഹത്തിന്റെ വരവിന് ആകം കൂട്ടിയത്. അപ്പോഴേയ്ക്കും എനിക്ക് പത്ത് പന്ത്രണ്ട് വയസ്സായിരുന്നു. ഹൈസ്കൂളിലേയ്ക്ക് പ്രവേശിച്ചു. ചാച്ചന്റെ വേർപാടിന്റെ ശൂന്യതയും അതിന്റെ ദുരന്തവുമൊക്കെ എന്റെ മനസ്സിനെ വല്ലാതെ കൊളുത്തി വലിച്ചു തുടങ്ങി. ബോർഡിങിലെ മറ്റു കുട്ടികളെ കാണാൻ അവരുടെ പിതാക്കൻമാർ വരുമ്പോൾ നെഞ്ചിലൊരു ഭാരവും ഹൃദയത്തിലൊരു വിങ്ങലും. അന്ന് രാത്രി മൂപ്പർ ഉറപ്പായിട്ടും വരും. തന്റെ മരണത്തിൽ ഒരു കണ്ണീർ കണിക പോലും അർപ്പിക്കാത്ത മകനോട് പകവീട്ടാനുള്ള വരവ്. പലപ്പോഴും ജീവിതത്തിൽ കാംഷിച്ച് കിട്ടാത്ത കളിക്കോപ്പുകളുമായിട്ടാണ്  ഒരു മന്ദസ്മിതം തൂകി അദ്ദേഹം കടന്നു വരിക. 
ആവശ്യസാധനങ്ങൾക്കപ്പുറത്ത് ഒരു സാധനവും ബാല്യകാലത്ത് ലഭിച്ചിട്ടില്ലാത്തതുകൊണ്ടുതന്നെ മനസ്സിലെ ആഗ്രഹങ്ങൾ സഫലമാകുന്നത് രാത്രിയാമങ്ങളിലെ മൂപ്പരുടെ വരവിലൂടെയാണ്. പക്ഷേ, ഇതിനൊരു ദുരന്ത പ്രതലമുണ്ടായിരുന്നു. സ്വപ്നത്തിനു ശേഷം ഞെട്ടിയെഴുന്നേറ്റാൽ പിന്നീട് ഉറക്കത്തിലേക്ക് തിരിക്കെ വഴുതി പോകാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. പഠനത്തിലുള്ള ശ്രദ്ധ തീർത്തും നഷ്ടപ്പെട്ടു. സ്റ്റഡിഹാളിൽ പുസ്തകം തുറന്നാൽ ഉറക്കം തൂങ്ങുക സാധാരണമായി. വാർഡൻ പുറകിൽ കൂടെ വന്ന് പിൻതലയിൽ കിഴുക്കുമ്പോഴോ ചെവി ഞെരടുമ്പോഴോ  ആണ് ഉണരാറ്. അന്നൊക്കെ പത്താം ക്ളാസ് എന്നു പറയുന്നത് ഏറ്റവും നിർണ്ണായകമായ ഘട്ടമാണ്.  Make or break എന്നൊക്കെ ഇപ്പോൾ നമ്മൾ ഉപയോഗിക്കുന്ന പ്രയോഗം അന്വർത്തമാകുന്ന ഘട്ടം. ബാക്കിയുള്ള കുട്ടികളൊക്കെ ചിട്ടയായ പഠനത്തിൽ വ്യാപൃതരായിരിക്കുന്നു. നുറുശതമാനം വിജയം നേടുന്ന അപൂർവ്വം സ്കൂളുകളിൽ ഒന്നാണത്. ഒരാളുടെ തോൽവിപോലും അവർ സഹിക്കില്ല. തോൽക്കുന്നവന്റെ ജീവിതം പോലെ തന്നെ സ്കൂളിന്റെ അതിജീവനം കൂടി പിരികോർത്തിരിക്കുന്ന അവസ്ഥ. അനിശ്ചിതത്വത്തിന്റെ വരമ്പിലാണ് ഞാൻ ഇരിക്കുന്നത്. അതൊന്നും ആരോടും മനസ്സുതുറക്കാൻ കഴിയുന്ന അവസ്ഥയല്ല. അതിനുള്ള സൗഹൃദ വലയമോ ഉറ്റവരുടെ സാന്നിദ്ധ്യമോ ഇല്ല. ഉറക്കത്തിലേക്ക് വഴുതുന്ന മുഹൂർത്തം നോക്കി മൂപ്പർ വന്നു തുടങ്ങും. പിറ്റേന്നത്തെ പഠനം താളം തെറ്റാൻ ഇതുമാത്രം മതി. ഈ പോക്ക് പോകുകയാണെങ്കിൽ പത്താം ക്ലാസ്സ് തോൽക്കുമെന്ന് എനിക്കുറപ്പായി. രണ്ടും കൽപ്പിച്ചാണ് അന്ന് കിടക്കയിലേക്ക് ചരിഞ്ഞത്.  ഇരുമ്പു കട്ടിലിൽ ചമക്കാണം വിരിച്ച് അതിന് മുകളിൽ കള്ളികൾ ഉള്ള ബെഡിൽ അമർന്നു കിടന്നപ്പോൾ കട്ടിലൊന്നു ഞെരങ്ങി. സാധാരണ ഡോർമെറ്ററിയുടെ അച്ചടക്കം പാലിക്കാൻ ഞങ്ങളൊക്കെ പതുങ്ങിയാണ് കിടക്കയിലേക്ക് ശരീരത്തെ എടുത്ത് വയ്ക്കുന്നത്.
പ്രതീക്ഷിച്ച പോലെ തന്നെ ചെറിയൊരു മയക്കം കഴിഞ്ഞപ്പോൾ കട്ടികണ്ണടയുമായി അദ്ദേഹം കടന്നുവന്നു. എല്ലാം അവസാനിക്കുമ്പോൾ ആർത്തനാദം ഉയരുന്നത് നമ്മൾ കേട്ടിട്ടുണ്ടാകുമല്ലോ. മുടി പിടിച്ചു വലിച്ചു കൊണ്ട് ഞാൻ അലറി. ഒന്നു വിട്ടു പോകൂ. അതല്ലെങ്കിൽ തോൽവിയുടെ കാണാകയത്തിലേക്ക് ഞാൻ ആഴ്ന്നു പോകും. അങ്ങനെ സംഭവിച്ചാൽ ചാച്ചൻ പോയ വഴിയെ തന്നെ ഞാൻ വരും. മൊട്ടുസൂചി വീണാൽ കേൾക്കുന്ന നിശബ്ദതയാണ് ഞങ്ങളുടെ ഡോർമെറ്ററിയിൽ നിശബ്ദതയുടെ അക്വാസ്റ്റിക് ആവരണം പിടിച്ച അവസ്ഥ. എന്റെ അലർച്ച കേട്ടിട്ടായിരിക്കണം തൊട്ടപ്പുറത്തും ഇപ്പുറത്തും കിടന്നിരുന്നവർ ഞെട്ടിയെഴുന്നേറ്റു. ഞാൻ വിയർത്തു കുളിച്ചു. എന്തോ പേടി സ്വപ്നം കണ്ട് ഞെട്ടി എഴുന്നേറ്റതായും എല്ലാവരും വീണ്ടും ഉറങ്ങിക്കോളു എന്നും പറഞ്ഞ് വാർഡനും പിൻമാറി. അതെന്റെ ജീവിതത്തിലെ വഴിത്തിരിവായി. മകന്റെ ദയനീയാവസ്ഥയിൽ തന്റെ പ്രതികാരയഞ്ജം ചാച്ചൻ അവസാനിപ്പിച്ചു. പിന്നീടൊരു സ്വപ്നത്തിലും ചാച്ചൻ കടന്നു വന്നിട്ടല്ല. എങ്ങനെയോക്കെയോ പഠിച്ചെടുത്ത് എസ് എസ് എൽ സി എന്ന കടമ്പ മോശമല്ലാതെ ചാടികടന്നു. കട്ടികണ്ണടയും വിയർപ്പിന്റെയും സിഗരറ്റിന്റെയും സമ്മിശ്ര മണവും നിറഞ്ഞ പുഞ്ചിരിയും ആ പത്താം ക്ളാസ്സോടെ അവസാനിക്കുകയും ചെയ്തു.


Privacy Settings
We use cookies to enhance your experience while using our website. If you are using our Services via a browser you can restrict, block or remove cookies through your web browser settings. We also use content and scripts from third parties that may use tracking technologies. You can selectively provide your consent below to allow such third party embeds. For complete information about the cookies we use, data we collect and how we process them, please check our Privacy Policy
Youtube
Consent to display content from Youtube
Vimeo
Consent to display content from Vimeo
Google Maps
Consent to display content from Google